ദൈവശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും വേരുറപ്പിച്ച ഒരു പ്രപഞ്ചവീക്ഷണത്തെ നിയമപരമായ ഇടപെടലുകളിലൂടെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് മുൻ അധ്യായത്തിൽ നാം കണ്ടു. സൂര്യകേന്ദ്രീകൃതവാദം കേവലമൊരു ഗണിതശാസ്ത്ര ഉപാധിയായല്ല, മറിച്ച് ഭൗതികമായ ഒരു യാഥാർത്ഥ്യമായിത്തന്നെ അവതരിപ്പിക്കപ്പെട്ടപ്പോൾ അധികാരികൾ അതിനോട് എങ്ങനെ പ്രതികരിച്ചുവെന്ന് ഗലീലിയോയുടെ ചരിത്രം തെളിയിച്ചു. ലൈസെങ്കോയുടെ ചരിത്രം ഇതിലും തീവ്രമായ ഒരു സന്ദർഭത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇവിടെ സത്ത (Ontology) കുടികൊണ്ടത് സഭയുടെ സിദ്ധാന്തങ്ങളിലല്ല, മറിച്ച് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലായിരുന്നു. ജീവശാസ്ത്ര സിദ്ധാന്തങ്ങൾ ആ സത്തയെ ഭീഷണിപ്പെടുത്തിയപ്പോൾ, അടിച്ചമർത്തൽ വ്യവസ്ഥാപിതവും നിർബന്ധിതവുമായി മാറി.
ട്രോഫിം ലൈസെങ്കോയും നിക്കോളായ് വാവിലോവിനെപ്പോലുള്ള ജനിതകശാസ്ത്രജ്ഞരും തമ്മിലുള്ള തർക്കം പലപ്പോഴും രാഷ്ട്രീയ ഇടപെടൽ മൂലം ശാസ്ത്രം വഴിതെറ്റിയ ഒന്നായി മാത്രമാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. ആ വിവരണം അപര്യാപ്തമാണ്. പാരമ്പര്യത്തെക്കുറിച്ചുള്ള സത്താപരമായ വ്യാഖ്യാനവും വിപ്ലവ പ്രത്യയശാസ്ത്രവുമായുള്ള അതിന്റെ പൊരുത്തക്കേടുമാണ് ഇതിലെ ആഴത്തിലുള്ള പ്രശ്നം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെത്തിയപ്പോഴേക്കും മെൻഡലിയൻ ജനിതകശാസ്ത്രം ഒരു കാര്യം ഉറപ്പിച്ചിരുന്നു: പാരമ്പര്യം പ്രവർത്തിക്കുന്നത് തലമുറകളിലേക്ക് കൈമാറപ്പെടുന്ന സവിശേഷമായ ചില ഘടകങ്ങളിലൂടെയാണ് (Units); ഇവയുടെ കൈമാറ്റം കൃത്യമായ ഗണിതശാസ്ത്ര നിയമങ്ങൾക്ക് വിധേയവുമാണ്. മ്യൂട്ടേഷനിലൂടെയും റീകോമ്പിനേഷനിലൂടെയുമാണ് വൈവിധ്യങ്ങൾ ഉണ്ടാകുന്നത്; സവിശേഷതകൾ കൈമാറപ്പെടുന്നത് ഘടനാപരമായ ചില പ്രത്യേക പ്രക്രിയകളിലൂടെയാണ്. മെൻഡലിയൻ ജനിതകശാസ്ത്രം ജീവികളുടെ ബാഹ്യലക്ഷണങ്ങളിൽ ചുറ്റുപാടുകൾ ചെലുത്തുന്ന സ്വാധീനത്തെ തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ ആർജ്ജിതമാകുന്ന ശാരീരിക മാറ്റങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടും എന്ന വാദത്തെ അത് നിഷേധിച്ചു. പരിസ്ഥിതിഘടകങ്ങൾ ജീവികളിൽ മാറ്റമുണ്ടാക്കുമെങ്കിലും, അത്തരം മാറ്റങ്ങൾ അടുത്ത തലമുറയ്ക്ക് വിശ്വസനീയമായ രീതിയിൽ കൈമാറപ്പെടില്ല.
ഈ വൈജ്ഞാനിക ചട്ടക്കൂട് ചില പരിധികളെ നിർണ്ണയിച്ചു. ജൈവികമായ ഫലങ്ങൾ പാരമ്പര്യമായി ലഭിച്ച ഘടനയാൽ പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്ക് തലമുറകൾ നീണ്ടുനിൽക്കുന്ന പ്രക്രിയകൾ ആവശ്യമാണ്; അല്ലാതെ ചുറ്റുപാടുകളെ മാറ്റിമറിക്കുന്നതിലൂടെ പാരമ്പര്യത്തെ നേരിട്ട് പുനർക്രമീകരിക്കാൻ കഴിയില്ല. 1920-കളിലെയും 30-കളിലെയും സോവിയറ്റ് യൂണിയനിൽ, ഈ ശാസ്ത്രീയമായ പ്രത്യാഘാതങ്ങൾ രാഷ്ട്രീയ പ്രതിബദ്ധതകളുമായി ഏറ്റുമുട്ടി. ഭൗതിക സാഹചര്യങ്ങളുടെ പരിവർത്തന ശേഷിയെയും സാമൂഹിക ജീവിതത്തിന്റെ വഴക്കത്തെയുമാണ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ ഊന്നിപ്പറഞ്ഞത്. മനുഷ്യൻ തന്റെ ചുറ്റുപാടുകളുടെയും തൊഴിൽബന്ധങ്ങളുടെയും ഉൽപ്പന്നമാണെന്ന് അവിടെ വിലയിരുത്തപ്പെട്ടു. യുക്തിപരമായി നോക്കിയാൽ ഇത് മെൻഡലിയൻ ജനിതകശാസ്ത്രത്തെ തള്ളിക്കളയാൻ ആവശ്യപ്പെടുന്ന ഒന്നായിരുന്നില്ല; പല സോവിയറ്റ് ജനിതകശാസ്ത്രജ്ഞരും കടുത്ത മാർക്സിസ്റ്റുകളായിരുന്നു. എന്നാൽ പ്രതീകാത്മകവും രാഷ്ട്രീയവുമായ തലങ്ങളിൽ സംഘർഷം ഉടലെടുത്തു. മെൻഡലിയൻ ജനിതകശാസ്ത്രം ‘ബൂർഷ്വാ ശാസ്ത്ര’മായി ചിത്രീകരിക്കപ്പെട്ടു; അത് ജൈവ നിർണ്ണയവാദവുമായും അതിലൂടെ സാമൂഹിക അധികാരശ്രേണികളുമായും വംശശുദ്ധീകരണ സിദ്ധാന്തങ്ങളുമായും (Eugenics) ബന്ധിപ്പിക്കപ്പെട്ടു.
ട്രോഫിം ലൈസെങ്കോ മറ്റൊരു വിശദീകരണമാണ് മുന്നോട്ടുവെച്ചത്. അദ്ദേഹം മെൻഡലിയൻ പാരമ്പര്യ സിദ്ധാന്തത്തെ തള്ളിക്കളയുകയും നിയോ-ലാമാർക്കിസത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തു; ചുറ്റുപാടുകൾക്ക് പാരമ്പര്യത്തെ നേരിട്ട് മാറ്റാൻ കഴിയുമെന്നും ആർജ്ജിത ഗുണങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറാൻ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, കാർഷിക പരിവർത്തനം സാധ്യമാകേണ്ടത് ദീർഘകാലം നീളുന്ന പ്രജനന പ്രക്രിയയിലൂടെയല്ല, മറിച്ച് സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിലൂടെ വേഗത്തിലാണ്. ലൈസെങ്കോയുടെ അവകാശവാദങ്ങൾക്ക് വലിയ രാഷ്ട്രീയ സ്വീകാര്യത ലഭിച്ചു. സമൂഹത്തെ അടിമുടി മാറ്റാം എന്ന വിപ്ലവകരമായ വിവരണത്തിന്റെ പ്രതിഫലനമായി അവ വ്യാഖ്യാനിക്കപ്പെട്ടു. വിളകളെ സാഹചര്യങ്ങൾക്കനുസരിച്ച് പുനർവിദ്യാഭ്യാസം (Re-educated) ചെയ്യാമെങ്കിൽ, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ആധാരമായ അതേ വഴക്കം (Plasticity) ജീവശാസ്ത്രത്തിലുമുണ്ടെന്ന് അവർ വിശ്വസിച്ചു. ഈ ആകർഷണം ശാസ്ത്രീയമായിരുന്നില്ല, മറിച്ച് പ്രതീകാത്മകമായിരുന്നു.
അതിനാൽ ലൈസെങ്കോയും വാവിലോവിനെപ്പോലുള്ളവരും തമ്മിലുള്ള തർക്കം സത്താപരമായിരുന്നു. മെൻഡലിയൻ ജനിതകശാസ്ത്രം മാറ്റമില്ലാത്ത ജനിതക ഘടകങ്ങളെയും സ്റ്റാസ്റ്റിക്കൽ നിയമങ്ങളെയും അടിസ്ഥാനമാക്കി നിലകൊണ്ടു. എന്നാൽ ലൈസെങ്കോയിസം മുന്നോട്ടുവെച്ചത് നിയന്ത്രിതമായ സാഹചര്യങ്ങളോട് പ്രതികരിക്കുന്ന ചലനാത്മകമായ ഒരു പാരമ്പര്യത്തെയായിരുന്നു. ഒന്ന് പരിമിതികളെയും രണ്ടാമത്തേത് വഴക്കത്തെയുമാണ് ഊന്നിപ്പറഞ്ഞത്. 1930-കളുടെ അവസാനത്തിലും പ്രത്യേകിച്ച് 1948-ലും ഈ തർക്കം പരിഹരിക്കപ്പെട്ടത് പരീക്ഷണങ്ങളിലൂടെയല്ല, മറിച്ച് ഔദ്യോഗികമായ ഉത്തരവുകളിലൂടെയാണ്. 1948 ഓഗസ്റ്റിൽ നടന്ന ലെനിൻ ഓൾ-യൂണിയൻ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് സമ്മേളനം മെൻഡലിയൻ ജനിതകശാസ്ത്രത്തെ പിന്തിരിപ്പൻ സിദ്ധാന്തമെന്നും ഡയലക്റ്റിക്കൽ മെറ്റീരിയലിസത്തിന് നിരക്കാത്തതെന്നും പറഞ്ഞ് തള്ളിക്കളഞ്ഞു. ജനിതക ഗവേഷണ പദ്ധതികൾ നിർത്തലാക്കി. ലബോറട്ടറികൾ പൂട്ടി. സർവ്വകലാശാല പാഠ്യപദ്ധതികൾ തിരുത്തിയെഴുതി. 1940-ൽത്തന്നെ അറസ്റ്റ് ചെയ്യപ്പെട്ട വാവിലോവ് പിന്നീട് ജയിലിൽ കിടന്നാണ് മരിച്ചത്.
ഈ അടിച്ചമർത്തലുകൾ രാഷ്ട്രീയവും ഭരണപരവുമായിരുന്നു. പാർട്ടിയുടെ പ്രമേയങ്ങളാണ് ശാസ്ത്രീയമായ സാധുത നിശ്ചയിച്ചത്. നിയമനങ്ങളും സാമ്പത്തിക സഹായങ്ങളും കേന്ദ്രീകൃതമായി നിയന്ത്രിക്കപ്പെട്ടു. എതിരഭിപ്രായമുള്ള ഗവേഷകർ പാർശ്വവൽക്കരിക്കപ്പെടുകയോ പിരിച്ചുവിടപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. യൂറോപ്പിൽ ഒന്നിലധികം ബൗദ്ധിക കേന്ദ്രങ്ങൾ അവശേഷിച്ചിരുന്ന ഗലീലിയോയുടെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സോവിയറ്റ് വ്യവസ്ഥ അതീവ കേന്ദ്രീകൃതമായിരുന്നു. സ്വതന്ത്ര സ്ഥാപനങ്ങളുടെ അഭാവവും അന്താരാഷ്ട്ര വിനിമയങ്ങളുടെ നിരോധനവും തിരുത്തലുകൾക്കുള്ള സാധ്യതകളെ ഇല്ലാതാക്കി. ഇത്തരത്തിലുള്ള ജ്ഞാനപരമായ ഒറ്റപ്പെടൽ ദശകങ്ങളോളം അടിച്ചമർത്തലുകൾ തുടരാൻ കാരണമായി. സോവിയറ്റ് യൂണിയനിലെ അടിച്ചമർത്തലിന്റെ തീവ്രത ഗലീലിയോ നേരിട്ടതിനേക്കാൾ മുകളിലായിരുന്നു. ഗലീലിയോ ഒരു വിചാരണയെയും വീട്ടുതടങ്കലിനെയുമാണ് നേരിട്ടതെങ്കിൽ, അവിടെ ബൗദ്ധികമായ മത്സരം അപ്പോഴും സാധ്യമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയനിൽ ലൈസെങ്കോയിസം ഔദ്യോഗിക ഭരണകൂട സിദ്ധാന്തമായി മാറി. ഇതിന്റെ ഫലമായി ഉണ്ടായ ശാസ്ത്രീയവും മാനുഷികവുമായ നഷ്ടങ്ങൾ ഗുരുതരമായിരുന്നു.
നാസി ജർമ്മനിയുമായുള്ള താരതമ്യം ചരിത്രപരമായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഈ സത്താപരമായ ഘടനയെ കൂടുതൽ വ്യക്തമാക്കും. നാസി ഭരണകൂടം ജനിതകശാസ്ത്രത്തെ അടിച്ചമർത്തിയില്ല; പകരം വംശീയമായ അധികാരശ്രേണികളെ ന്യായീകരിക്കാൻ അവർ ജനിതക നിർണ്ണയവാദത്തെ ആയുധമാക്കുകയാണ് ചെയ്തത്. എന്നാൽ സോവിയറ്റ് യൂണിയനിൽ, സാഹചര്യങ്ങൾക്കനുസരിച്ചുള്ള വഴക്കത്തിന് വേണ്ടി ജനിതക നിർണ്ണയവാദത്തെ അവർ തള്ളിക്കളഞ്ഞു. പ്രത്യയശാസ്ത്രപരമായ ദിശകൾ വ്യത്യസ്തമായിരുന്നെങ്കിലും, രണ്ട് സാഹചര്യങ്ങളിലും ജീവശാസ്ത്രപരമായ സത്തയെ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾക്ക് വിധേയമാക്കുകയായിരുന്നു. ശാസ്ത്രീയ വാദങ്ങളുടെ സ്വീകാര്യത നിശ്ചയിച്ചത് രാഷ്ട്രീയ സ്വത്വവുമായുള്ള അവയുടെ പൊരുത്തമാണ്.
അടിച്ചമർത്തലുകൾ സംഭവിക്കുന്നത് പരസ്പരബന്ധിതമായ ചില സാഹചര്യങ്ങൾ ഒത്തുചേരുമ്പോഴാണ്. അധികാരത്തിന്റെ കേന്ദ്രീകരണം, പ്രത്യയശാസ്ത്രപരമായ സാധുതയും സത്തയും തമ്മിലുള്ള ബന്ധം, സ്വതന്ത്ര സ്ഥാപനങ്ങളുടെ ലഭ്യത, ബാഹ്യവിമർശനങ്ങൾക്കുള്ള ശാസ്ത്രസമൂഹത്തിന്റെ അവസരങ്ങൾ എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. അധികാരം ഒരിടത്ത് മാത്രം ഉറച്ചുനിൽക്കുകയും അറിവിന്റെ വിനിമയം തടയപ്പെടുകയും ചെയ്യുമ്പോൾ, ശാസ്ത്രീയമായ പരാജയങ്ങൾക്കിടയിലും അടിച്ചമർത്തൽ തുടരാൻ സാധിക്കും. ലൈസെങ്കോയുടെ ചരിത്രം ഗലീലിയോയിൽ കണ്ട അതേ പ്രതിഭാസത്തിന്റെ കൂടുതൽ തീക്ഷ്ണമായ രൂപമാണ് വെളിപ്പെടുത്തുന്നത്. സത്ത എന്നത് ശാസ്ത്രജ്ഞർ എന്ത് ചിന്തിക്കുന്നു എന്ന് മാത്രമല്ല നിശ്ചയിക്കുന്നത്. രാഷ്ട്രീയ സ്വത്വത്തിൽ അത് കുടികൊള്ളുകയും കേന്ദ്രീകൃത അധികാരത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോൾ, എന്ത് ഗവേഷണം ചെയ്യണം, എന്ത് പഠിപ്പിക്കണം, എന്ത് പറയണം എന്ന് സത്ത തീരുമാനിക്കുന്നു. സോവിയറ്റ് യൂണിയനിൽ ജനിതകശാസ്ത്രം അടിച്ചമർത്തപ്പെട്ടത് കേവലമൊരു ബുദ്ധിക്കുറവല്ല. അത് കേന്ദ്രീകൃത അധികാരത്തിന് കീഴിൽ ഒരു പ്രത്യയശാസ്ത്രപരമായ സത്തയെ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു.
ഗലീലിയോയുടെ കാര്യത്തിൽ, ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടുകിടന്ന ഒരു പ്രപഞ്ചവീക്ഷണത്തെയാണ് സഭ പ്രതിരോധിച്ചതു. സോവിയറ്റ് യൂണിയനിൽ, വിപ്ലവ പ്രത്യയശാസ്ത്രവുമായി ഇഴചേർന്ന ഒരു ജീവശാസ്ത്രപരമായ സത്തയെയാണ് അധികാരം പ്രതിരോധിച്ചത്. സ്ഥാപനപരമായ രീതികൾ വ്യത്യസ്തമായിരുന്നുവെങ്കിലും അതിന്റെ ഘടനാപരമായ മാതൃക ഒന്ന് തന്നെയായിരുന്നു.