ആധുനിക ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണ്ണവും ദുഷ്കരവുമായ ബൗദ്ധിക വെല്ലുവിളികളിലൊന്നായി ജീവന്റെ ഉത്ഭവം ഇന്നും ഒരു സമസ്യയായി നിലനിൽക്കുന്നു.രസതന്ത്രം, മോളിക്യുലാർ ബയോളജി, പരിണാമ സിദ്ധാന്തം എന്നീ മേഖലകളിൽ വിപ്ലവകരമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, അചേതനമായ പദാർത്ഥങ്ങൾ എങ്ങനെയാണ് സങ്കീർണ്ണമായ ആദ്യ ജീവവ്യവസ്ഥകളായി മാറിയത് എന്നതിനെക്കുറിച്ച് പൂർണ്ണമായ ഒരു വിശദീകരണം നൽകാൻ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ പരിമിതിയെ ശാസ്ത്രലോകം ഒളിച്ചുവെക്കുന്നില്ല; മറിച്ച് ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഈ അറിവില്ലായ്മയെ തുറന്നു സമ്മതിക്കുന്നുണ്ട്. വാസ്തവത്തിൽ, ഈ ഒരു കടങ്കഥയാണ് ജീവശാസ്ത്ര മേഖലയിലെ ഗവേഷണങ്ങൾക്ക് ഇന്ധനമായി വർത്തിക്കുന്നത്.

എങ്കിലും, ശാസ്ത്രത്തിന്റെ ഈ സുതാര്യത പലപ്പോഴും ദുർവ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്. മതപരമായ സംവാദങ്ങളിൽ, ഒരു പ്രതിഭാസത്തെ പൂർണ്ണമായി വിശദീകരിക്കാനുള്ള ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ അപ്രാപ്യതയെ, പ്രകൃതിപരമായ പ്രക്രിയകളുടെ തത്വത്തിലുള്ള പോരായ്മയായി ചിലർ വ്യാഖ്യാനിക്കുന്നു. തന്മൂലം, ജീവന്റെ ഉത്ഭവം ഒരു ‘ബുദ്ധിമാനായ സ്രഷ്ടാവിന്റെ’ (Intelligent Designer) നേരിട്ടുള്ള സാന്നിധ്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന വാദം ഇവർ ഉന്നയിക്കുന്നു. എന്നാൽ, ഇത്തരം നിഗമനങ്ങൾ യുക്തിഭദ്രമല്ലെന്നാണ് ഈ ലേഖനം വാദിക്കുന്നത്. ദൈവത്തെ സ്രഷ്ടാവായി വിശ്വസിക്കുന്നതിലല്ല ഇവിടെ പിഴവ് സംഭവിക്കുന്നത്; മറിച്ച്, ഗവേഷണ വഴിയിലുള്ള ഒരു ശാസ്ത്രീയ പ്രതിസന്ധിയെ (Scientific crisis), തിടുക്കപ്പെട്ട് ഒരു ദാർശനിക നിഗമനമായി (Metaphysical conclusion) തെറ്റിദ്ധരിക്കുന്നതിലാണ്.

ഈ വസ്തുതയുടെ ആഴം മനസ്സിലാക്കാൻ, ജീവോത്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങൾ നേരിടുന്ന യഥാർത്ഥ വൈഷ്യമ്യങ്ങൾ എന്താണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

1. ജീവോത്ഭവത്തിന്റെ സങ്കീർണ്ണ പ്രഹേളിക

പരിണാമ പ്രക്രിയയിലെ ഒരു വിടവ് എന്നതിലുപരി, ഭൗതിക നിയമങ്ങളിൽ നിന്ന് ജൈവ നിയമങ്ങളിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടമാണ് ജീവന്റെ ഉത്ഭവം. ഭൗതിക നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്മാത്രകൾ എങ്ങനെ പരസ്പരം പ്രതിപ്രവർത്തിക്കുന്നു എന്നതിനെയാണ് രസതന്ത്രം വ്യാഖ്യാനിക്കുന്നത്. എന്നാൽ, ജീവശാസ്ത്രമാകട്ടെ സ്വന്തം നിലനിൽപ്പ് കാത്തുസൂക്ഷിക്കുകയും (Self-preservation), ആന്തരികാവസ്ഥകളെ സ്വയം ക്രമീകരിക്കുകയും (Homeostasis), പ്രത്യുത്പാദനത്തിലൂടെ തുടർച്ച ഉറപ്പാക്കുകയും, പരിണമിക്കുകയും ചെയ്യുന്ന സങ്കീർണ്ണമായ വ്യവസ്ഥകളെക്കുറിച്ചാണ് പഠിക്കുന്നത്. ഇവിടെ ജീവൻ നിർവ്വചിക്കപ്പെടുന്നത് ഏതെങ്കിലും പ്രത്യേക തന്മാത്രകളുടെ സാന്നിധ്യത്താലല്ല, മറിച്ച് അത്യന്തം സുസംഘടിതമായ ചില പ്രക്രിയകളുടെ ആകെത്തുകയാലാണ്. ഇത്തരമൊരു വിസ്മയകരമായ വ്യവസ്ഥ എങ്ങനെ ആദ്യമായി ഉടലെടുത്തു എന്ന് വിശദീകരിക്കുന്നത് താഴെ പറയുന്ന കാരണങ്ങളാൽ അതിദുഷ്കരമായി തുടരുന്നു.

ഈ പരിവർത്തനത്തിന് ആധാരമായ സംഭവങ്ങൾ അരങ്ങേറിയത് ഏകദേശം നാനൂറ് കോടി വർഷങ്ങൾക്ക് മുൻപാണ്. അതിനാൽത്തന്നെ അവയുടെ നേരിട്ടുള്ള തെളിവുകളോ ഫോസിലുകളോ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. പുരാതന ഭൂമിയിലെ പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് ഭാഗികമായ അറിവ് മാത്രമേയുള്ളൂ. അന്തരീക്ഷ ഘടന, സമുദ്രങ്ങളിലെ രാസാവസ്ഥ, ഊർജ്ജ സ്രോതസ്സുകൾ, ധാതുസാന്നിധ്യമുള്ള പരിസരങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഇന്നും അനിശ്ചിതത്വത്തിലാണ്. ഏറ്റവും നിർണ്ണായകമായ വസ്തുത, ജീവന്റെ അടിസ്ഥാന ഘടകങ്ങൾ പരസ്പരം അങ്ങേയറ്റം ബന്ധിതമാണ് എന്നതാണ്. മെറ്റബോളിസം, ജനിതക വിവരങ്ങളുടെ കൈമാറ്റം, കാറ്റാലിസിസ്, കോശവിഭജന സംവിധാനങ്ങൾ എന്നിവ പരസ്പരം താങ്ങായും ആശ്രയിച്ചും നിലകൊള്ളുന്നവയാണ്. മറ്റുള്ളവയുടെ അഭാവത്തിൽ ഇതിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വതന്ത്രമായി രൂപപ്പെടുന്ന ലളിതമായൊരു രേഖീയ ക്രമം നിശ്ചയിക്കുക എന്നത് വർത്തമാനകാല അറിവുവെച്ച് അസാധ്യമാണ്.

1950-കളിൽ മില്ലർ-യൂറി പരീക്ഷണത്തിലൂടെ (Miller-Urey experiment) ആരംഭിച്ച പഠനങ്ങൾ തെളിയിച്ചത്, ആദിമ ഭൂമിയുടേതിന് സമാനമെന്ന് കരുതപ്പെടുന്ന സാഹചര്യങ്ങളിൽ അമിനോ ആസിഡുകൾ പോലുള്ള ജൈവ തന്മാത്രകൾ രൂപപ്പെടാമെന്നാണ്. ഇതിന്റെ ആധുനിക പതിപ്പുകൾ ഇന്ന് കൂടുതൽ ആഴത്തിലുള്ള പര്യവേക്ഷണങ്ങൾ നടത്തുന്നു. വിവിധതരം അന്തരീക്ഷങ്ങൾ, ധാതു ഉൽപ്രേരകങ്ങൾ, ഈർപ്പവും വരൾച്ചയും മാറിമാറി വരുന്ന ആവർത്തന ചക്രങ്ങൾ, അൾട്രാവയലറ്റ് വികിരണം, കടലിനടിയിലെ ഹൈഡ്രോതെർമൽ സാഹചര്യങ്ങൾ എന്നിവയെല്ലാം ഇന്ന് പഠനവിഷയമാണ്. ഇത്തരം ഗവേഷണങ്ങൾ ജീവന്റെ രാസപരമായ അടിസ്ഥാന ഘടകങ്ങൾ പ്രകൃതിയിൽ അപൂർവ്വമല്ലെന്ന് അടിവരയിടുന്നു.

എങ്കിലും, ഈ ഘടകങ്ങളുടെ സാന്നിധ്യം എന്നത് ജീവൻ രൂപപ്പെടുന്നതിന് തുല്യമല്ല. തന്മാത്രകളുടെ ഒരു കൂട്ടം മാത്രം ഒരു ‘ജീവവ്യവസ്ഥ’യായി മാറുന്നില്ല. ജീവന്റെ സാക്ഷാത്കാരത്തിന് ഉന്നതമായ സംഘാടനവും (Organization), ഫീഡ്ബാക്ക് സംവിധാനങ്ങളും, തുടർച്ചയും അത്യന്താപേക്ഷിതമാണ്. രസതന്ത്രം ആ ‘ലക്ഷ്മണരേഖ’ എങ്ങനെ മറികടന്നു എന്നത് ഇന്നും ഒരു നിഗൂഢതയായി തുടരുന്നു.

2. ‘കൈറാലിറ്റി’ (Chirality) എന്ന സമസ്യ

തന്മാത്രകളുടെ ‘കൈറാലിറ്റി’ അഥവാ വലതു-ഇടത് സ്വഭാവം എന്നത് ജീവോത്ഭവ പഠനങ്ങളിൽ നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ്. പല ജൈവ തന്മാത്രകളും കണ്ണാടിയിലെ പ്രതിബിംബം പോലെ ഇടത് കൈ രൂപത്തിലും വലത് കൈ രൂപത്തിലും നിലനിൽക്കുന്നുണ്ട് (തന്മാത്രകൾ പോളറൈസ്ഡ് പ്രകാശത്തിനോട് പ്രതികരിക്കുന്ന രീതിയിലുള്ള വ്യത്യാസമാണ് ഈ ഭൗതിക പ്രതിഭാസത്തിന് ആധാരം). ഭൂമിയിലെ സകല ജീവവ്യവസ്ഥകളും ഏതാണ്ട് പൂർണ്ണമായും ഇടത് കൈ രൂപത്തിലുള്ള അമിനോ ആസിഡുകളും വലത് കൈ രൂപത്തിലുള്ള കാർബോഹൈഡ്രേറ്റുകളുമാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ, ജീവേതരമായ രസതന്ത്രം ഈ രണ്ട് രൂപങ്ങളെയും തുല്യ അളവിലാണ് (Racemic mixture) ഉത്പാദിപ്പിക്കുന്നത്. പ്രകൃതിയിലെ ഈ സമമിതി (Symmetry) എങ്ങനെ തകർക്കപ്പെട്ടു എന്നും, വ്യത്യസ്ത വിഭാഗത്തിലുള്ള തന്മാത്രകൾ എങ്ങനെ ഈ സവിശേഷ രൂപഘടനയിൽ ഏകോപിപ്പിക്കപ്പെട്ടു എന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. ധാതു പ്രതലങ്ങളുടെ സ്വാധീനം, പോളറൈസ്ഡ് പ്രകാശം, കാലക്രമേണ പ്രബലമായ ചെറിയ സ്റ്റാറ്റിസ്റ്റിക്കൽ പക്ഷപാതങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രക്രിയകൾ ശാസ്ത്രജ്ഞർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഒരു പൊതുസമ്മതി ഇന്നും അപ്രാപ്യമാണ്.

ജീവന്റെ ഉത്ഭവം ഇന്നും പരിഹരിക്കപ്പെടാത്ത ശാസ്ത്രീയ പ്രശ്നമായി തുടരുന്നതിന്റെ പ്രധാന കാരണങ്ങളും ഇവതന്നെയാണ്.

3. അജ്ഞതയിൽ നിന്നും ‘ഡിസൈനിലേക്കുള്ള’ കുതിച്ചുചാട്ടം

ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ഈ വിടവുകളെ മുൻനിർത്തി, അവിടെ ഒരു ‘ബുദ്ധിമാനായ സ്രഷ്ടാവിനെ’ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതാണ് ‘ഇന്റലിജന്റ് ഡിസൈൻ’ വാദക്കാർ ചെയ്യുന്നത്. ശാസ്ത്രത്തിന് ഈ പ്രതിഭാസത്തെ പൂർണ്ണമായി വിശദീകരിക്കാൻ ഇനിയും സാധിക്കാത്തതുകൊണ്ടും, ഈ വിഷയം അങ്ങേയറ്റം സങ്കീർണ്ണമായി തുടരുന്നതുകൊണ്ടും, സ്വാഭാവിക (Naturalistic) വിശദീകരണങ്ങൾ തത്വത്തിൽ തന്നെ അപര്യാപ്തമാണെന്ന് ഇക്കൂട്ടർ പ്രഖ്യാപിക്കുന്നു.

എന്നാൽ, ഗൗരവകരമായ പരിശോധനയിൽ ഈ നീക്കം യുക്തിസഹമല്ലെന്ന് കാണാം. ഇതിലെ പിഴവുകളെ താഴെ പറയുന്ന രീതിയിൽ വിശകലനം ചെയ്യാം.

ആദ്യത്തെ പിഴവ് യുക്തിപരമായ ഒന്നാണ്. ഒരു സമസ്യ ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് അത് പരിഹരിക്കാനാവാത്ത ഒന്നാണെന്ന് അർത്ഥമാക്കുന്നില്ല. പരിഹരിക്കപ്പെടാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നത് ശാസ്ത്രത്തിന്റെ സ്വതസിദ്ധമായ രീതിയാണ്. പ്രകൃതിയിലെ അറിയപ്പെടുന്ന നിയമങ്ങളെ ഒരു പ്രതിഭാസം അസന്ദിഗ്ദ്ധമായി ലംഘിക്കുന്നു എന്ന് തെളിയിക്കപ്പെടുമ്പോൾ മാത്രമാണ് ശാസ്ത്രം അത് ‘അസാധ്യമാണ്’ എന്ന് വിധിയെഴുതുന്നത്. ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അസാധ്യത (Impossibility) എന്നത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഉദാഹരണത്തിന്, നിശ്ചിത ആക്സിയോമാറ്റിക് സിസ്റ്റങ്ങൾക്കുള്ളിൽ (Axiomatic systems) ചില സത്യങ്ങൾ തെളിയിക്കാനാവില്ല എന്ന് ഗോഡൽ (Gödel) തന്റെ അപൂർണ്ണതാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ചിട്ടുണ്ട്. പ്രകാശവേഗതയെ മറികടന്നുള്ള യാത്ര ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായതിനാൽ അത് അസാധ്യമാണെന്ന് ഭൗതികശാസ്ത്രജ്ഞർ കരുതുന്നു. താപഗതിക നിയമങ്ങളെ വെല്ലുവിളിക്കുന്നതിനാൽ ‘പെർപെച്വൽ മോഷൻ മെഷീനുകൾ’ തള്ളിക്കളയപ്പെടുന്നു. ഇവിടെയെല്ലാം അസാധ്യത എന്നത് തത്വപരമായ വൈരുദ്ധ്യങ്ങളിൽ നിന്നാണ് വരുന്നത്, അല്ലാതെ ഒരു വിഷയത്തിന്റെ കാഠിന്യത്തിൽ നിന്നല്ല. എന്നാൽ, സ്വാഭാവിക പ്രക്രിയകളിലൂടെ ജീവൻ രൂപപ്പെടുക അസാധ്യമാണെന്ന് തെളിയിക്കുന്ന സമാനമായ വാദങ്ങളൊന്നും നിലവിലില്ല. നിലവിലുള്ള ചില മാതൃകകളുടെ പരാജയങ്ങളെ ചൂണ്ടിക്കാട്ടി, ഈ പ്രക്രിയ മൊത്തത്തിൽ അസാധ്യമാണെന്ന് വാദിക്കുന്നത് ഒരു യുക്തിപരമായ പിഴവാണ് (Modal fallacy). “ഇതുവരെ അറിഞ്ഞുകൂടാ” എന്നതിൽ നിന്നും “ഒരിക്കലും അറിയാനാവില്ല” എന്നതിലേക്കുള്ള മാറ്റം യുക്തിഭദ്രമല്ല.

രണ്ടാമത്തെ പിഴവ് ശാസ്ത്രീയ മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ളതാണ്. ജീവന്റെ ഉത്ഭവത്തെക്കുറിച്ച് ഘട്ടം ഘട്ടമായുള്ള സമ്പൂർണ്ണ വിവരണം ശാസ്ത്രത്തിൽ നിന്ന് വിമർശകർ ആവശ്യപ്പെടാറുണ്ട്. അത്തരമൊരു വിവരണത്തിന്റെ അഭാവം പ്രകൃതിപരമായ വിശദീകരണങ്ങളുടെ പരാജയമായി അവർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ശാസ്ത്രത്തിന്റെ മറ്റ് മേഖലകളിൽ ആരും ഈ വാശി പിടിക്കാറില്ല. ബോധം (Consciousness), ഭാഷാപരിണാമം, കോശങ്ങളുടെ പ്രാരംഭ വികാസം എന്നിവയെക്കുറിച്ച് നമുക്ക് പൂർണ്ണമായ വിശദീകരണങ്ങളില്ല. എങ്കിലും, ഇവയെല്ലാം അതിമാനുഷികമായ ഇടപെടലിന്റെ ഫലമാണെന്ന് ആരും നിഗമനം ചെയ്യുന്നില്ല. ഭാഗികമായ തെളിവുകളെയും നിഗമനങ്ങളെയും പരസ്പരം കോർത്തിണക്കിയാണ് ശാസ്ത്രം മുന്നേറുന്നത്. ചരിത്രപരമായ പുനർനിർമ്മാണങ്ങൾ (Historical reconstructions) പലപ്പോഴും അപൂർണ്ണമായിരിക്കുക എന്നത് സ്വാഭാവികമാണ്.

മൂന്നാമത്തെ പിഴവ് മനഃശാസ്ത്രപരമാണ്. പല വാദങ്ങളും ‘വ്യക്തിപരമായ അവിശ്വാസത്തെ’ (Personal incredulity) അടിസ്ഥാനമാക്കിയുള്ളതാണ്. ജീവന്റെ സങ്കീർണ്ണത ഭാവനയിൽ കാണാൻ പ്രയാസമായതുകൊണ്ട് അത് അസാധ്യമാണെന്ന് ചിലർ പ്രഖ്യാപിക്കുന്നു. എന്നാൽ പ്രപഞ്ചസത്യങ്ങൾ മനുഷ്യന്റെ ഭാവനാശേഷിയുടെ പരിമിതികൾക്കുള്ളിൽ ഒതുങ്ങുന്നവയല്ല. ഒരുകാലത്ത് അസംബന്ധമെന്ന് തോന്നിയ പല കണ്ടെത്തലുകളും പിന്നീട് സത്യമാണെന്ന് തെളിയിക്കപ്പെട്ട ഉദാഹരണങ്ങളാൽ ശാസ്ത്രചരിത്രം സമ്പന്നമാണ്. അവിശ്വാസം എന്നത് നമ്മുടെ അറിവിന്റെ പരിമിതിയെയാണ് സൂചിപ്പിക്കുന്നത്, പ്രകൃതിയുടെ സാധ്യതകളെയല്ല.

നാലാമത്തെ പിഴവ് ശാസ്ത്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചതാണ്. ശാസ്ത്രത്തിന്റെ ലക്ഷ്യം രഹസ്യങ്ങളെ ഉന്മൂലനം ചെയ്യുക എന്നതല്ല; മറിച്ച്, കൂടുതൽ ഗഹനമായ ചോദ്യങ്ങളിലൂടെ അറിവിന്റെ അതിരുകൾ വികസിപ്പിക്കുക എന്നതാണ്. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ശാസ്ത്രത്തിന്റെ പരാജയമല്ല, മറിച്ച് അതിന്റെ ജൈവികതയുടെ അടയാളമാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളെ അന്വേഷണം അവസാനിപ്പിക്കാനുള്ള കാരണമായി കണ്ടിരുന്നെങ്കിൽ ശാസ്ത്രത്തിന്റെ പ്രയാണം നൂറ്റാണ്ടുകൾക്ക് മുമ്പേ അവസാനിക്കുമായിരുന്നു.

അവസാനമായി, ഇതിൽ അത്യന്തം ഗൗരവകരമായ ഒരു ദൈവശാസ്ത്രപരമായ പിഴവുണ്ട്. വിശ്വാസികളായ വായനക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ ഒരു കാര്യവുമാണിത്.

4. വിശ്വാസവും ശാസ്ത്രവും: കത്തോലിക്കാ പാരമ്പര്യത്തിലെ സമന്വയം

ഈ വിശകലനം വിശ്വാസത്തിന്റെ നേരെയുള്ള ഒരാക്രമണമല്ല; മറിച്ച്, ദൈവം പ്രപഞ്ചനാഥനാണെന്ന സത്യത്തെ കൂടുതൽ വ്യക്തതയോടെ ദർശിക്കാനുള്ള ഒരു ശ്രമമാണ്. വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെയും അവയുടെ അതിർവരമ്പുകളെയും (Epistemic boundaries) തിരിച്ചറിയുക എന്നതാണ് ഇവിടെ പ്രധാനം.

ഭൗതികശാസ്ത്രങ്ങൾ പിന്തുടരുന്ന ജ്ഞാനശാസ്ത്രപരമായ നിയമങ്ങളല്ല (Epistemic rules) ദൈവശാസ്ത്രത്തിന്റേത്. വിശുദ്ധ ഗ്രന്ഥം ഒരിക്കലും ദൈവത്തിന്റെ അസ്തിത്വത്തെ യുക്തികൊണ്ട് തെളിയിക്കാൻ മുതിരുന്നില്ല; പകരം അതൊരു സ്വയംസിദ്ധമായ (Axiomatic) സത്യമായി മുൻകൂട്ടി അനുമാനിക്കുകയാണ് ചെയ്യുന്നത്. ഉല്പത്തി പുസ്തകത്തിന്റെ പ്രാരംഭം ഒരു ഭൗതികവാദിക്കുള്ള മറുപടിയല്ല, മറിച്ച് പ്രപഞ്ചത്തിന്റെ നിഗൂഢതകൾക്ക് പിന്നിലെ സ്രഷ്ടാവിനെക്കുറിച്ചുള്ള പരസ്യമായ പ്രഖ്യാപനമാണ്. ഈ അർത്ഥത്തിൽ വിശ്വാസം എന്നത് ബാഹ്യമായ തെളിവുകളെ ആശ്രയിച്ച് നിൽക്കുന്ന ഒന്നല്ല, മറിച്ച് സത്യത്തോടുള്ള ബൗദ്ധികമായ ഒരു സമ്മതമാണ്. ശാസ്ത്രം ഇനിയും കണ്ടെത്താത്ത കാര്യങ്ങളിൽ അഭയം പ്രാപിച്ചല്ല വിശ്വാസം നിലകൊള്ളുന്നത്. അത് ശാസ്ത്രത്തിന് തെളിയിക്കാനോ നിഷേധിക്കാനോ ഉള്ള ഒന്നല്ല; മറിച്ച് അതൊരു ആന്തരിക ബോധ്യമാണ്.

നേരെമറിച്ച്, ശാസ്ത്രം അതിന്റെ രീതിശാസ്ത്രം പ്രകാരം പ്രകൃതിപരമായ കാരണങ്ങളിലും പരീക്ഷണാത്മകമായ നിഗമനങ്ങളിലും മാത്രം പരിമിതപ്പെട്ടിരിക്കുന്നു. ഈ പരിമിതി ദൈവത്തെ ദാർശനികമായി നിഷേധിക്കലല്ല (Metaphysical denial), മറിച്ച് പ്രകൃതിയുടെ സുനിശ്ചിതമായ ക്രമത്തെ പഠിക്കാൻ ആ വിഷയത്തിന് അത്യന്താപേക്ഷിതമായ അച്ചടക്കമാണ്. ഈ രണ്ട് വ്യത്യസ്ത ജ്ഞാനമണ്ഡലങ്ങളെ വിവേചനമില്ലാതെ ഒന്നിലേക്ക് കൂട്ടിക്കുഴയ്ക്കുമ്പോഴാണ് ബൗദ്ധികമായ ആശയക്കുഴപ്പങ്ങൾ രൂപപ്പെടുന്നത്.

ഈ വേർതിരിവ് ജീവോത്ഭവത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. ജീവൻ ആദ്യമായി രൂപപ്പെട്ട ഭൗതിക പ്രക്രിയയെക്കുറിച്ച് കത്തോലിക്കാ സഭ ഒരു ഡോക്ടറിനും മുന്നോട്ടുവെച്ചിട്ടില്ല. ജീവൻ രൂപപ്പെട്ടത് രാസപ്രക്രിയകളുടെ സുദീർഘമായ പരിണാമത്തിലൂടെയാണോ അതോ ശാസ്ത്രത്തിന് ഇനിയും പിടിതരാത്ത മറ്റേതെങ്കിലും പ്രക്രിയയിലൂടെയാണോ എന്ന കാര്യം സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ (Magisterial teaching) കൃത്യമായി നിർവ്വചിക്കുന്നില്ല. സ്രഷ്ടാവായ ദൈവത്തെ നിഷേധിക്കാത്ത കാലത്തോളം ശാസ്ത്രീയമായ ഏത് അന്വേഷണത്തെയും സഭ സ്വാഗതം ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സഭ ‘സൃഷ്ടി’ എന്ന സത്യത്തെയാണ് മുറുകെ പിടിക്കുന്നത്, അല്ലാതെ ജീവന്റെ ഏതെങ്കിലും ഭൗതിക പ്രക്രിയയെയല്ല. അജ്ഞാതമായ രസതന്ത്രത്തിന് പകരമായി ദൈവത്തെ അവതരിപ്പിക്കേണ്ടതുള്ളതുകൊണ്ടല്ല ദൈവം ജീവന്റെ സ്രഷ്ടാവാകുന്നത്; മറിച്ച് സകല നിലനിൽപ്പിന്റെയും അടിസ്ഥാന ഹേതുവും ആധാരവുമായതുകൊണ്ടാണ്. പ്രകൃതിചരിത്രത്തിലെ മറ്റ് പ്രഹേളികകളെപ്പോലെ തന്നെ ജീവോത്ഭവത്തെയും ദാർശനികമായ ഉറപ്പോടെയും (Metaphysical affirmation) എന്നാൽ അനുഭവസിദ്ധമായ അന്വേഷണ താല്പര്യത്തോടെയും (Empirical inquiry) സഭ നോക്കിക്കാണുന്നു.

പരിണാമ സിദ്ധാന്തത്തോടുള്ള സഭയുടെ സമീപനവും ഇതേ രീതിയിലാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഡാർവിനിസത്തോടുള്ള കത്തോലിക്കാ പ്രതികരണങ്ങൾ പലപ്പോഴും ജാഗ്രതയുള്ളതോ അല്ലെങ്കിൽ ശത്രുതാപരമായതോ ആയിരുന്നു. ഈ എതിർപ്പ് ജീവശാസ്ത്രത്തോടല്ലായിരുന്നു, മറിച്ച് ദൈവപരിപാലനയെയും, ലക്ഷ്യത്തെയും, ആത്മാവിനെയും നിഷേധിക്കുന്ന ഭൗതികവാദ ദർശനങ്ങളോടായിരുന്നു.

1950-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ ‘ഹ്യുമാനി ജെനറിസ്’ (Humani Generis) എന്ന വിളംബരത്തോടെ ഇതിൽ വലിയ വ്യക്തത വന്നു. മനുഷ്യശരീരം നേരത്തെ നിലനിന്നിരുന്ന ജീവനുള്ള പദാർത്ഥങ്ങളിൽ നിന്ന് പരിണമിച്ചുണ്ടായതാണോ എന്നതിനെക്കുറിച്ച് ഗവേഷണം നടത്താൻ സഭ വിശ്വാസികൾക്ക് വ്യക്തമായ അനുവാദം നൽകി. എന്നാൽ മനുഷ്യന്റെ ആത്മാവ് ദൈവത്താൽ നേരിട്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന ബോധ്യം പുലർത്തണം എന്ന നിബന്ധനയോടെയായിരുന്നു ഇത്. ഈ പ്രസ്താവന ഏതെങ്കിലും പ്രത്യേക പരിണാമ പ്രക്രിയയെ ശരിവെക്കുകയല്ല ചെയ്തത്. പകരം, ശാസ്ത്രീയ സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ദൈവശാസ്ത്രപരമായ അതിർവരമ്പുകൾ സ്ഥാപിക്കുകയായിരുന്നു. ഈ നിലപാട് തന്നെയാണ് ഇന്നും സഭയുടെ ഔദ്യോഗിക പ്രബോധനം.

1996-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിനെ അഭിസംബോധന ചെയ്തുകൊണ്ട് പരിണാമം എന്നത് “ഒരു പരികല്പനയേക്കാൾ ഉപരിയാണ്” (More than a hypothesis) എന്ന് പ്രസ്താവിച്ചു. അതേസമയം തന്നെ, മനുഷ്യനെ വെറും ഭൗതിക പ്രക്രിയകളിലേക്ക് ചുരുക്കുന്ന വ്യാഖ്യാനങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ‘ഇന്റലിജന്റ് ഡിസൈനിനെ’ (Intelligent Design) ഒരു ശാസ്ത്രീയ സിദ്ധാന്തമെന്ന നിലയിൽ പലതവണ തള്ളിക്കളഞ്ഞപ്പോൾ തന്നെ, സൃഷ്ടിയിലെ യുക്തിപരമായ ക്രമത്തെ (Rational intelligibility) അദ്ദേഹം ഉയർത്തിപ്പിടിച്ചു. ദൈവം പ്രകൃതിയിലെ കാരണങ്ങളുമായി മത്സരിക്കുകയല്ല, മറിച്ച് അവയ്ക്ക് അടിസ്ഥാനമായി നിലകൊള്ളുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയും ഇതേ കാഴ്ചപ്പാട് പങ്കുവെച്ചു. ദൈവം ഒരു “മാന്ത്രിക വടിയേന്തിയ മാന്ത്രികനല്ല”, മറിച്ച് സൃഷ്ടികൾക്ക് അതിന്റേതായ നിയമങ്ങൾക്കനുസരിച്ച് വികസിക്കാൻ അനുവാദം നൽകിയ സ്രഷ്ടാവാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഈ പ്രസ്താവനകളൊന്നും ഒറ്റപ്പെട്ടതല്ല. അവ സഭയുടെ സ്ഥിരതയുള്ള പ്രബോധന നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആത്മീയതയെയും ദൈവത്തിന്റെ കാരണഭൂതത്വത്തെയും കുറിച്ചുള്ള ദാർശനിക അതിർവരമ്പുകൾ പാലിച്ചുകൊണ്ട് തന്നെ, ജൈവ വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരണമെന്ന നിലയിൽ സഭ പരിണാമ ജീവശാസ്ത്രത്തെ അംഗീകരിക്കുന്നു. ജീവന്റെ ഉത്ഭവത്തിന്റെ കാര്യത്തിൽ, സൃഷ്ടിയെ വെറും ഭൗതികവാദത്തിലേക്കോ അല്ലെങ്കിൽ ദൈവനിഷേധത്തിലേക്കോ ചുരുക്കാത്ത കാലത്തോളം, സഭ ഒരു ശാസ്ത്രീയ പരികല്പനയെയും നിർബന്ധിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല.

ഈ വേർതിരിവ് പ്രധാനമാണ്. ദൈവത്തെ അംഗീകരിക്കുന്നതിന് ശാസ്ത്രത്തിൽ വിടവുകൾ (Incompleteness) വേണമെന്ന് സഭ നിർബന്ധിക്കുന്നില്ല. വിശ്വാസത്തെ രസതന്ത്രവുമായോ ജീവശാസ്ത്രവുമായോ അത് മത്സരത്തിന് വിടുന്നില്ല.പരിഹരിക്കപ്പെടാത്ത ശാസ്ത്രീയ പ്രക്രിയകൾക്ക് പകരമായല്ല, മറിച്ച് അസ്തിത്വത്തിന്റെ പരമമായ തലത്തിലാണ് സഭ ദൈവത്തെ സ്രഷ്ടാവായി പ്രഖ്യാപിക്കുന്നത്.

5. അക്വീനാസും ‘വിടവുകളിലെ ദൈവവും’

വിശുദ്ധ തോമസ് അക്വീനാസിന്റെ ക്ലാസിക്കൽ മെറ്റാഫിസിക്കൽ ദർശനങ്ങളിൽ ഈ നിലപാടിന് വലിയ ബലമുണ്ട്. അക്വീനാസിനെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് മറ്റ് കാരണങ്ങൾക്കിടയിലുള്ള മറ്റൊരു കേവല കാരണല്ല. ദൈവം സകല നിലനിൽപ്പിന്റെയും പ്രാഥമിക കാരണമാണ് (Primary cause). പ്രകൃതിദത്തമായ പ്രക്രിയകൾ ദ്വിതീയ കാരണങ്ങളാണ് (Secondary causes). ഇവ രണ്ടും പരസ്പരവിരുദ്ധമല്ല.

പ്രകൃതിദത്തമായ കാരണങ്ങൾ പരാജയപ്പെടുമ്പോൾ ഇടപടാനല്ല ദൈവം പ്രവർത്തിക്കുന്നത്; മറിച്ച് പ്രകൃതി കാരണങ്ങളെ അവയുടെ പ്രവർത്തനക്ഷമതയിൽ നിലനിർത്തുന്നതിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത്. പ്രകൃതിനിയമങ്ങളോ, ആകസ്മികതകളോ, സാധ്യതകളോ (Probability) ഒന്നും തന്നെ ദൈവത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയല്ല, മറിച്ച് അവിടുത്തെ പരമാധികാരത്തിന്റെ ആവിഷ്കാരങ്ങളാണ്. പ്രകൃതിയിലെ ആകസ്മികതകൾ മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വങ്ങളായിരിക്കാം, എന്നാൽ സ്രഷ്ടാവിന്റെ പക്കൽ അവ അനിശ്ചിതത്വങ്ങളല്ല.

ശാസ്ത്രീയ അറിവുകളിലെ വിടവുകൾ നികത്താൻ ദൈവത്തെ കൂട്ടുപിടിക്കുന്നത് ദൈവീക പ്രവർത്തനത്തെ ലഘൂകരിക്കലാണ്. ഇത് ദൈവത്തെ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാന ഹേതുവും ആധാരവുമായി കാണുന്നതിന് പകരം, നമ്മുടെ അറിവില്ലായ്മ നികത്താനുള്ള ഒരു ഉപാധിയായി മാറ്റുന്നു.അക്വീനാസ് ഈ കാഴ്ചപ്പാടിനെ അസന്ദിഗ്ദ്ധമായി തള്ളിക്കളഞ്ഞത് അതുകൊണ്ടാണ്. ഇത്തരമൊരു യുക്തി വിശ്വാസത്തെ ദൗർബല്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോൾ വിടവുകൾ അടയുകയും അറിവില്ലാത്ത ഇടങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവം അപ്രസക്തനാവുകയും ചെയ്യുന്നു. തോമസ് അക്വീനാസിനെ സംബന്ധിച്ച് വിശ്വാസം ശാസ്ത്രീയ പരാജയങ്ങളിലല്ല, മറിച്ച് പ്രപഞ്ചത്തിന്റെ യുക്തിഭദ്രതയിലും (Intelligibility) അസ്തിത്വത്തിലുമാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ അറിവിന്റെ പ്രയാണം വിശ്വാസത്തെ തളർത്തുകയില്ല, മറിച്ച് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഉപസംഹാരം

ജീവന്റെ ഉത്ഭവം എന്നത് ആധുനിക ശാസ്ത്രത്തിന് മുന്നിൽ ഇന്നും ഉത്തരമില്ലാത്ത ഒരു സമസ്യയായിത്തന്നെ നിലനിൽക്കുന്നു. ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ഒരുപക്ഷേ ഇനിയും നിരവധി തലമുറകളുടെ ഗവേഷണങ്ങൾ ആവശ്യമായി വന്നേക്കാം. എന്നാൽ ശാസ്ത്രീയ വിശദീകരണങ്ങളുടെ ഇപ്പോഴത്തെ അഭാവം ഒരു ‘ബുദ്ധിമാനായ സ്രഷ്ടാവിനുള്ള’ (Intelligent Design) തെളിവല്ല; ബൗദ്ധികമായ അറിവില്ലായ്മ എന്നത് ഒരു പ്രക്രിയയുടെ അസാധ്യതയ്ക്കുള്ള (Impossibility) തെളിവായി മാറുന്നുമില്ല. ശാസ്ത്രീയമായ പരിമിതികളെ ദാർശനികമായ അന്തിമ നിഗമനങ്ങളായി പരിവർത്തിപ്പിക്കുന്നത് യുക്തിസഹമല്ല. ദൈവത്തെ കേവലം ശാസ്ത്രീയ വിടവുകൾ നികത്താനുള്ള ഒരു പകരക്കാരനായി (Stopgap) അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ ദൈവശാസ്ത്രത്തിന്റെ അന്തസ്സത്തയെത്തന്നെ ദുർബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

കത്തോലിക്കാ ബൗദ്ധിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ വിശ്വാസത്തിന് ഇത്തരത്തിലുള്ള ബലഹീനമായ വാദഗതികളുടെ ആവശ്യമില്ല. ശാസ്ത്രം പരാജയപ്പെടുന്നിടത്ത് മാത്രമേ ദൈവത്തെ കണ്ടെത്താനാവൂ എന്ന സങ്കുചിത നിലപാട് സഭയ്ക്കില്ല. മറിച്ച്, ശാസ്ത്രീയമായ അന്വേഷണങ്ങളെ ഭയരഹിതമായി സ്വാഗതം ചെയ്യുകയും ഭൗതിക നിയമങ്ങൾക്കുള്ളിൽത്തന്നെ പ്രപഞ്ചത്തിന്റെ ക്രമത്തെ ദർശിക്കുകയുമാണ് സഭ ചെയ്യുന്നത്. ഇത്തരമൊരു വേർതിരിവിലൂടെ, വിശ്വാസത്തിന്റെ ഉദാത്തമായ സ്വഭാവത്തെയും യുക്തിയുടെ സ്വതന്ത്രമായ ദൗത്യത്തെയും തെറ്റിദ്ധാരണകൾക്ക് ഇടനൽകാത്തവിധം ഉയർത്തിപ്പിടിക്കാൻ സഭക്ക് സാധിക്കുന്നു.